Tuesday, January 12, 2021

ആകാശങ്ങളിലേയും ഭൂമിയിലേയും രഹസ്യമറിയുന്നവൻ

വിശുദ്ധ ഖുർആനിലെ സൂറത്തുൽ ഫുർഖാനിലെ ആറാമത്തെ ആയത്തിൽ “ആകാശങ്ങളിലേയും ഭൂമിയിലേയും രഹസ്യമറിയുന്നവനാണ് ഇത് അവതരിപ്പിച്ചിരിക്കുന്നത്“ എന്ന ആയത്തിലൂടെ അല്ലാഹു പറയുന്നത്, ഖുർആൻ വിമർശകരുടെ കെട്ടുകഥകളാണെന്ന ആരോപണാങ്ങൾക്കുള്ള മറുപടിയായിട്ടാണ് എന്നാണ്. അതുകൊണ്ട് തന്നെ ആകാശങ്ങളിലെയും ഭൂമിയിലെയും രഹസ്യങ്ങളെ കുറിച്ചുള്ള സൂചനകൾ ഈ സൂറത്തിൽ ഏറെ കണ്ടെത്താനുണ്ട്. മനുഷ്യ ചിന്തകളിലേക്ക് പ്രപഞ്ചരഹസ്യങ്ങളുടെ കലവറ തന്നെ തുറന്നുവെക്കുകയാണ് 45 മത്തെ ആയത്ത് മുതൽ 62 ആയത്ത് വരെ.

(ഫുർഖാൻ 45) നിന്‍റെ രക്ഷിതാവിനെ സംബന്ധിച്ച്‌ നീ ചിന്തിച്ച്‌ നോക്കിയിട്ടില്ലേ? എങ്ങനെയാണ്‌ അവന്‍ നിഴലിനെ നീട്ടിയത്‌ എന്ന്‌. അവന്‍ ഉദ്ദേശിച്ചിരുന്നെങ്കില്‍ അതിനെ അവന്‍ നിശ്ചലമാക്കുമായിരുന്നു. എന്നിട്ട്‌ നാം സൂര്യനെ അതിന്ന്‌ തെളിവാക്കി.

ഈ ഒരു ആയത്ത് തന്നെ ഒരു വിഷയമായി അവതരിപ്പിക്കാനുണ്ട്. ഖുർആൻ ഏത് കാലത്തുള്ള ജനതയോടുമാണ് സംവദിക്കുന്നത്, അതുകൊണ്ട് തന്നെ അതിന്റെ സംവാദന രീതിയും അത്തരത്തിലാണ്. ആറാം നൂറ്റാണ്ടിലെ ജനതക്ക് നിഴൽ നീട്ടുക എന്നു പറഞ്ഞാൽ സമയവും ദിശയുമെല്ലാം അറിഞ്ഞിരുന്നത് നിഴലുകളെ അടിസ്ഥാനമാക്കിയായിരുന്നു, അതുകൊണ്ടു തന്നെ പ്രപഞ്ച ചലനങ്ങൾ വഴി നിഴലുകൾ നീണ്ടുപോവുകയും സമയവും ദിശയും മനസ്സിലാക്കാനും കഴിഞ്ഞു. എന്നാൽ മനുഷ്യന്റെ അറിവ് വളർന്നു, രാത്രി എന്നാൽ ഭൂമിയുടെ നിഴലാണ്. രാത്രിയും പകലും മാറിവരുന്നതിനാലാണ് ഭൂമി ജീവന് അനുകൂലമാകുന്നതെന്നും.

ഭൗമോപരിതലത്തിലേക്ക് വന്ന ഒരു ഗ്രഹവുമായ് ഭൂമി കൂട്ടിയിടിക്കുകയും കൂട്ടിയിടിച്ച ഗ്രഹം തകരുകയും അത് ഭൂമിയുടെ കാന്തിക വലയത്തിൽ പെട്ട് ഒരു ഉപഗ്രഹമായ് തീരുകയും ചെയ്തു, അതാണ് ചന്ദ്രൻ. ഇരുമ്പും നിക്കലും കൊണ്ട് ശക്തമായ കോർ ഉള്ള ഭൂമി കൂട്ടിമുട്ടലിനെ അതിജീവിച്ചു.

പ്രപഞ്ച സൃഷ്ടിപ്പിൽ ഭൂമിയുടെ ഭ്രമണ പഥത്തിലേക്ക് ചന്ദ്രൻ വന്നെത്തുന്നത് വരെ ചെവ്വയെ പോലെ താളം തെറ്റി ഭൂമി വളരെ വേഗതയിലായിരുന്നു കറങ്ങികൊണ്ടിരുന്നത്. ഒരു ദിവസമെന്നാൽ 5 മണിക്കൂറായിരുന്നു. ഭ്രമണ പഥത്തിലേക്ക് ചന്ദ്രൻ വന്നത്തിയപ്പോൾ ഭൂമിയുടേയും ചന്ദ്രന്റെയും കാന്തിക മണ്ഢലങ്ങളിൽ ഗുരുത്വാഗർഷണപ്രകാരം ഭൂമിയുടെ കറക്കത്തിന് ബ്രേക്കിട്ടു, 5 മണിക്കൂർ എന്നത് 24 മണിക്കൂറിലേക്കായ് മാറി. രാത്രി എന്ന നിഴൽ 2.5 മണിക്കൂറിൽ നിന്നും 12 മണിക്കൂറിലേക്ക് നീട്ടപെട്ടു, അതുപ്രകാരമാണ് ഭൂമിയിൽ ജീ‍വന് നിലനിൽക്കുന്ന അവസ്ഥയിലായത് എന്നും ആധുനിക പഠനങ്ങളിൽ പറയുന്നു.

ചന്ദ്രൻ്റെ കാന്തിക ശക്തിയിലാണ് ഭൗമോപരിതലത്തിലുള്ള അയവുള്ള വെള്ളം ഉയരുന്നതും വേലിയേറ്റം ഉണ്ടാകുന്നതും. ചന്ദ്രൻ ഭൂമിക്ക് ഏതാനും മീറ്ററുകൾ അടുത്തായിരുന്നെങ്കിൽ ഓരോ വേലിയേറ്റങ്ങളിലും സമീപ പ്രദേശങ്ങൾ വെള്ളത്തിൽ മൂടിപോകുമായിരുന്നു. എത്ര കൃത്യമായ ദൂരവും വലിപ്പവുമാണ് നൽകിയിട്ടുള്ളത്!! ചന്ദ്രനും സൂര്യനും ഒരേ വലുപ്പത്തിൽ കാണാവുന്ന വിധം അവയുടെ ദൂരവും വലുപ്പവും യാദൃശ്ചികമായ് ഉണ്ടായതാണോ??

നീട്ടിയ നിഴൽ ഇനിയും ഏറെ പഠനങ്ങൾക്ക് വിധേയമാക്കാനുണ്ട്.

(ഫുർഖാൻ 46) പിന്നീട്‌ നമ്മുടെ അടുത്തേക്ക്‌ നാം അതിനെ അല്‍പാല്‍പമായി പിടിച്ചെടുത്തു.

ഈ ആയത്ത് ഇതിന് തൊട്ടുമുമ്പുള്ള ആയത്തിലേക്കാണ് ചേർത്തുവായിക്കേണ്ടത്. അല്പാല്പമായി പിടിച്ചെടുത്തു എന്നുപറയുമ്പോൾ പ്രപഞ്ചത്തിന്റെ ചലനമാകാം, അതല്ലെങ്കിൽ നിഴലുകളെ തന്നെയാവാം, രണ്ടായിരുന്നാലും ഇന്ന് ശാസ്ത്ര പഠനങ്ങളിൽ വികസിക്കുന്ന പ്രപഞ്ചത്തിന് ഒരു അവസാനമുണ്ടെന്ന കര്യങ്ങളിലേക്ക് ശ്രദ്ധപതിക്കേണ്ടതു തന്നെയാണ്. മനുഷ്യന്റെ നഖം വളരുന്ന അതേ വേഗതയിൽ ചന്ദ്രൻ ഓരോ വർഷവും 3.5 സെന്റി മീറ്റർ എന്ന നിലയിൽ ചന്ദ്രൻ ഭൂമിയിൽ നിന്നും അകന്നുകൊണ്ടിരിക്കുന്നുണ്ട്. ഭൂമിയിൽ നിന്നും ചന്ദ്രനിലേക്കുള്ള ദൂരത്തിന്റെ മില്ലീ മീറ്റർ ദൂരം വരെ ഇക്കാലത്ത് ലേസർ ഭീമുകൾ വഴി കണ്ടെത്തുന്ന ഉപകരണങ്ങളുണ്ട്. അതുവഴിയാണ് ഭൂമിയിൽ നിന്നും ചന്ദ്രൻ അകന്നുകൊണ്ടിരിക്കുന്നു എന്ന് ബോധ്യപെട്ടത്.

(ഫുർഖാൻ 47) അവനത്രെ നിങ്ങള്‍ക്ക്‌ വേണ്ടി രാത്രിയെ ഒരു വസ്ത്രവും, ഉറക്കത്തെ ഒരു വിശ്രമവും ആക്കിത്തന്നവന്‍. പകലിനെ അവന്‍ എഴുന്നേല്‍പ്‌ സമയമാക്കുകയും ചെയ്തിരിക്കുന്നു.

നിഴലിൽ നിന്നും അതിൻ്റെ തുടർച്ചയായ് അടുത്ത ആയത്തിൽ രാത്രിയെ കുറിച്ചാണ് സൂചിപ്പിക്കുന്നതും. ഉറക്കത്തെ കുറിച്ച് ഏറെ പഠനങ്ങൾ നടന്നിട്ടുണ്ട്, രാത്രി വിശ്രമത്തിലാണ് മനുഷ്യന്റെ ഓർമ്മകൾ ബ്രൈൻ പാറ്റേണായി തിട്ടപെടുത്തി വെക്കുന്നത്. ബ്രൈൻ പ്ലാസ്റ്റിസിറ്റിവഴിയാണ് ഓർമ്മകൾ രേഖപെട്ടുകിടക്കുന്നത്. രാത്രി ഉറക്കിനെ കുറിച്ചും പകലിന്റെ എഴുന്നേല്പ് വിഷയവും ഏറെ പഠിക്കാനുണ്ട്.

രാത്രി വെറുമൊരൂ ഇരുട്ടല്ല, എന്നാൽ ഉറക്കം ലഭിക്കാൻ വേണ്ട നിറങ്ങളാണ് ഈ പ്രപഞ്ചത്തിൽ ഒരുക്കിയിരിക്കുന്നത്. ചെറിയ പ്രകാശത്തോടെയുള്ള നീലിമയിൽ മനുഷ്യർക്ക് ഡീപ് സ്ലീപ് ലഭിക്കുമെന്ന് പഠനങ്ങൾ കണ്ടെത്തിയ കാര്യമാണ്. രാത്രി ചെറിയ തോതിൽ നിലാകാശം ലഭിക്കുക വഴി യാത്രകൾക്കും ഉപയോഗപ്രദമാണ്. അങ്ങനെ സംഭവിക്കുന്നത് സ്കാറ്ററിങ് എന്ന പ്രതിഭാസത്തെ തുടർന്നാണ്. ഭൂഗോളത്തെ മറികടന്നുപോകുന്ന സൂര്യപ്രകാശത്തിന് ഭൌമോപരിതലത്തിൽ വെച്ച് വേവ് ലെങ്ത്ത് കുറഞ്ഞ നീല നിറങ്ങൾക്ക് സ്കാറ്ററിങ് സംഭവിക്കുന്നത് കാരണമാണ് ആ നില നിറങ്ങൾ മറ്റു ഭാഗങ്ങളിലേക്ക് പ്രസരിക്കുന്നത്, രാത്രി ആയാലും പകലായാലും ഈ ഒരു പ്രതിഭാസമാണ് നമുക്ക് നിലാകാശമായി കാണുന്നതിന്റെ കാരണം. സ്കാറ്ററിങ് സംഭവിക്കാൻ മീഡിയ വേണം, അതുകൊണ്ട് തന്നെ വായുമണ്ടലമുള്ള ഈ ഭൌമോപരിതലത്തിൽ വെച്ച് മാത്രമെ സംഭവിക്കുകയുള്ളൂ. സ്കാറ്ററിങ് വഴി ഭൌമോപരിതലത്തിലുണ്ടാകുന്ന നീല നിറങ്ങൾ.

നീല നിറം ജീവികളെ ശാന്തനാക്കുന്നതാണ്. മുമ്പ് അയർലെൻ്റിൽ സ്ട്രീറ്റ് ലൈറ്റുകൾക്ക് നീല നിറം നൽകിയപ്പോ ക്രൈം കുറഞ്ഞത് വായിച്ചത് ഓർക്കുന്നു, അതേ പോലെ ടോക്യോയിൽ റെയിൽ റോഡുകളുടെ ലൈറ്റ് നീലയാക്കിയപ്പോൾ ആത്മഹത്യകൾ കുറഞ്ഞതും. നിറങ്ങൾ വ്യത്യസ്ത മാനസ്സികാവസ്ഥ സൃഷ്ടിക്കുന്നുണ്ട്. ചെമപ്പ് മാറ്റങ്ങളെ ആഗ്രഹിക്കുന്നതിനാലാണ് വൈകുന്നേരം ചെമപ്പാകുന്നതോടെ ജീവികൾ കൂട്ടിലേക്ക് മടങ്ങുന്നത്, മഞ്ഞ ആക്ടീവാക്കുന്ന നിറമാണ്, പ്രഭാത കിരണങ്ങളേറ്റ് ഓജസ്സോടെ ജീവികൾ ഭക്ഷണം തേടിയിറങ്ങുന്നു. ഓരോ നിറങ്ങളും ജീവികളെ ഏതൊക്കെ നിലയിൽ ബാധിക്കുന്നുണ്ട് എന്നത് വിശദമായ് വേറെ പോസ്റ്റിൽ വിശദമായ് എഴുതാമെന്ന് കരുതുന്നു. 

ഒരിക്കൽ യുവത പ്രസിദ്ധീകരിച്ച കെ.പി. സകരിയ എഴുതിയ വിശുദ്ധ ഖുർ‌ആന്റെ വിവരണം മറിച്ചു നോക്കിയപ്പോൾ അതിലെ ഒരു ആയത്തിന്റെ അർത്ഥം ഏറേ അത്ഭുതപെടുത്തി. ഖിയാമത്ത് നാൾ വന്നെത്തുമ്പോൾ ആകാശത്തിന്റെ നിറം റോസ് നിറത്തിലായിരിക്കും എന്നു കണ്ടു, അന്ന് നിറങ്ങളെ കുറിച്ച് പഠിച്ചു കൊണ്ടിരിക്കുന്ന സമയമായിരുന്നു. ശാസ്ത്ര വിഷയത്തിൽ കുറച്ച് കൂടി വീക്ഷണമുള്ള വ്യക്തിയെന്ന നിലയിൽ ചെറിയമുണ്ടത്തിന്റെ പരിഭാഷയിൽ റോസ് നിറമാണ് എഴുതിയിരിക്കുന്നത്. റോസ് നിറം എന്നത് വെറുതെ പറഞ്ഞുപോകുന്നതല്ല, അതൊരൂ ഖുർ‌ആന്റെ അമാനുഷികതയാണ്. അല്ലാതെ അവിടെ ഒരു നിറത്തെ പ്രത്യേകം പറയേണ്ടതില്ലല്ലൊ! ഖിയാമത്ത് നാളിൽ മനുഷ്യന്റെ സകല ശക്തിയും ക്ഷയിക്കും, പിങ്ക് മനുഷ്യന്റെ ശക്തി ക്ഷയിപ്പിക്കുന്ന നിറമാണ്. മിനുട്ട് പിങ്ക് നിറമുള്ള റൂമിൽ ഒരാൾക്ക് ആയാളുടെ ശക്തി കുറഞ്ഞുപോകുന്നതായി ശാസ്ത്രീയ പഠനങ്ങളിൽ തെളിയിക്കപെട്ടതാണ്.

(ഫുർഖാൻ 48) തൻ്റെ കാരുണ്യത്തിന്‍റെ മുമ്പില്‍ സന്തോഷസൂചകമായി കാറ്റുകളെ അയച്ചതും അവനത്രെ. ആകാശത്ത്‌ നിന്ന്‌ ശുദ്ധമായ ജലം നാം ഇറക്കുകയും ചെയ്തിരിക്കുന്നു.

കാരുണ്യത്തിന്റെ മുമ്പിൽ സന്തോഷ സൂചകമായിട്ടാണ് കാറ്റുകളെ അയക്കുന്നത്! എല്ലാ കാറ്റുകളും സന്തോഷ സൂചകങ്ങളാണോ? മരുഭൂമിയിലെ പൊടികാറ്റുകൾ ആർക്കാ സന്തോഷമുണ്ടാക്കുക? കാട്ടുതീ കൊണ്ടുണ്ടാകുന്ന തീകാറ്റുകൾ എങ്ങിനെ എത്ര തരം കാറ്റുകൾ!

ഖുർ‌ആൻ മാത്രമല്ല, ഈ പ്രപഞ്ചത്തിലെ എല്ലാ കാറ്റുകളെ കുറിച്ച് ശാസ്ത്രവും പറയുന്നത് സന്തോഷ സൂചകങ്ങളാണ്!

കാറ്റുകളെ കുറിച്ച് പഠിച്ചു, ഏറ്റവു വലിയ മരുഭൂമിയിൽ നിന്നും രൂപപെടുന്ന പൊടികാറ്റിന് വലിയ ഉയരത്തിൽ മൈലുകൾ വീതിയിലായിരിക്കും ഒഴുകികൊണ്ടിരിക്കുക. സഹാറ മരുഭൂമിയിൽ നിന്നും ഉയർന്നു പൊങ്ങുന്ന പൊടികാറ്റ് ആഫ്രിക്കൻ ഭൂമിയെ വിട്ട് 3000 മൈൽ അറ്റ്ലാന്റിക് സമുദ്രത്തെ മറികടന്ന് സൌത്ത് അമേരിക്കയിലെ ആമസോൺ മഴക്കാടുകളിലാണ് എത്തിചേരുന്നത്. ഒരു പൊടികാറ്റിൽ 7000 ടൺ മിനറത്സാണ് മരുഭൂമിയിൽ നിന്നും പൊടികാറ്റുകളായി സഹാറയിലേക്ക് കൊണ്ടെത്തിക്കുന്നത്! പ്രധാനമായും ഫോസ്ഫേറ്റ് തുടങ്ങിയ മിനറത്സാണ് പൊടിക്കാറ്റ് വഴി കൊണ്ടുപോകുന്നത്! ഈ മഴക്കാടുകളാണ് ഭൂമിയിലെ ഓക്സിജന്റെ പ്രധാന സ്രോതസ്സ്, ഭൂമിയുടെ ശ്വാസകോഷം. അതിനാൽ  മഴക്കാടുകൾ നില നിൽക്കണമെങ്കിൽ മിനറത്സ് അനിവാര്യമാണ്, അതാണ് പൊടിക്കാറ്റുകളിലൂടെ എത്തപെടുന്നത്. ഭൂമിയിലെ ഒരോ പ്രകൃതി പ്രതിഭാസങ്ങളും ഭൂമിയുടെ നില നില്പിന്നാവശ്യമാണ്.

അങ്ങിനെയാണ് സൃഷ്ടാവ് ഭൂമിയെ സജ്ജീകരിച്ചിരിക്കുന്നത്. ഭൌമോപരിതലത്തിൽ ഓരോ സെകന്റിലും 40 ഇടിമിന്നലുകൾ സംഭവിക്കുന്നു, ഒരു ദിവസത്തിൽ 3മില്ല്യൺ മിന്നലുകൾ! കാർമേഘങ്ങളുടെ പ്രവാഹങ്ങളിലാണ് സ്റ്റാറ്റിക് ഇലക്ട്രിസിറ്റി വഴി വലിയ തോതിലുള്ള ചാർജ്ജ് രൂപടുകയും മിന്നലായി മാറുന്നതും. മിന്നൽ വഴി ഉണ്ടാകുന്ന തീവ്രതയുള്ള ചൂടിൽ (സൂര്യന്റെ ഉപരിതലത്തിലെ ചൂടിനേക്കാളും അഞ്ചു മടങ്ങ് കൂടുതൽ) അന്തരീക്ഷത്തിലെ നൈട്രജൻ ഓക്സിജനുമായി ചേർന്ന് നൈട്രേറ്റായി ഭൂമിയിലെ ജീവന്റെ നില നില്പിനു വേണ്ട മിനറത്സായി സൃഷ്ടിക്കപെടുന്നത്! ശരാശരി ഒരു ദിവസം മൂന്ന് മില്ല്യൺ മിന്നലുകൾ വഴി പ്രകൃതിയിലെ ജീവജാലകങ്ങൾക്ക് 13000 ടൺ നൈട്രേറ്റ് സൃഷ്ടിക്കപെടുന്ന വഴി അത്ഭുതം തന്നെ. കൂടാതെ മിന്നലുകൾ വഴി ലോകത്തിന്റെ പല ഭാഗങ്ങളിലായി കാട്ടുതീ ഉണ്ടായികൊണ്ടിരിക്കുന്നു എന്നും പഠനങ്ങളിൽ കണ്ടെത്തിയിട്ടുണ്ട്. ഈ കാട്ടുതീ ഭൂമിയുടെ നില നിൽ‌പിന്നാവശ്യമാണ് എന്നു പഠനങ്ങൾ സാക്ഷ്യപെടുത്തുന്നു. ജീവനറ്റതും രോഗം പിടിപെട്ടതുമായ കാട്ടു മരങ്ങളും ജന്തുക്കളുടെ അവശിഷ്ടങ്ങളുമെല്ലാം സാധാ‍രണ ഗതിയിൽ ഡീകംബോസ് വഴി മണ്ണിലേക്ക് എത്തിച്ചേരണമെങ്കിൽ നൂറ്റാണ്ടുകളെടുക്കും. എന്നാൽ പുതിയെ ജീവൻ ഈ ഭൂമിയിൽ തുടർന്നു പോകേണ്ടതുണ്ട്. അതിനാൽ കാട്ടുതീ സൃഷ്ടിക്കപെടുന്നു, അവ മണിക്കൂറുകൾക്കുള്ളിൽ ജീവനറ്റ മരങ്ങളേയും ജീവികളുടെ അവശിഷ്ടങ്ങളേയും ഡീകംബോസ് ചെയ്തു മണ്ണിലേക്ക് തന്നെ എത്തിക്കുന്നു, പുതിയ ജീവന്റെ സൃഷ്ടിപ്പിനായി. സാറ്റലൈറ്റ് വഴിയുള്ള പഠനങ്ങളിൽ കാട്ടുതീ തിന്നും തീർത്ത ഭൂമി മാസങ്ങൾക്കുള്ളിൽ വളരെ പച്ചപിടിച്ചു ജീവനു ഏറ്റവും അനുകൂലമായ് വളരുന്നു.

അന്റാർട്ടിക്കയെ മറ്റു ഭാഗങ്ങളിൽ നിന്നും വേർത്തിരിച്ചു നിർത്തുന്നതും കാറ്റുകളാണ്. അന്റാർട്ടിക്കയാണ് ഭൂമിയെ ആരോഗ്യകരമായി നില നിർത്തുന്ന ഒരു ഘടകം. ആ ഭാഗം വേറെ ആയത്തിനെ വിശദീകരിക്കുമ്പോൾ എഴുതുന്നതാണ്. ചുരുക്കത്തിൽ ഖുർ‌ആനിലെ ആയത്തിലുള്ളത് പോലെ ലോകത്തെ എല്ലാ കാറ്റുകളും സന്തോഷ സൂചകങ്ങളാണെന്നത് അവയെ കുറിച്ചുള്ള പഠനങ്ങളിൽ നിന്നും കണ്ടെത്തുന്ന വസ്തുതയാണ്.

(ഫുർഖാൻ 49) നിർജ്ജീവമായ നാടിന്‌ അത്‌ മുഖേന നാം ജീവന്‍ നല്‍കുവാനും, നാം സൃഷ്ടിച്ചിട്ടുള്ള ധാരാളം കന്നുകാലികള്‍ക്കും മനുഷ്യര്‍ക്കും അത്‌ കുടിപ്പിക്കുവാനും വേണ്ടി.

ഈ ഒരു ആയത്ത് ഇക്കാലത്ത് ആർക്കും വിശദീകരിക്കേണ്ടതായ് തോന്നുന്നില്ല, കടലിൽ പതിക്കുന്ന സൂര്യതാപമേറ്റ് മില്ല്യൺ കണക്കിന് കിന്റൽ ബാഷ്പീകരണമാണ് ഉണ്ടാകുന്നത്. കടലിൽ നിന്നും വായുവിനേക്കാളും ഭാരം കുറഞ്ഞ നീരാവി ഉയർന്നു പോങ്ങി നിന്നും വലിയ തോതിലുള്ള കാർമേഘങ്ങളെ സൃഷ്ടിക്കുന്നു. ഓരോ നിമിശങ്ങളിലും ഭൂമിയിൽ ഉല്പാദിപ്പിക്കുന്ന മൊത്തം എനർജ്ജിയുടെ 200 മടങ്ങ് കൂടുതൽ എനർജ്ജി സൂര്യനിൽ നിന്നുള്ള ചൂട് വഴി ബാഷ്പീകരണത്തിന് ഉപയോഗപെടുത്തുന്നു. വാപൊറൈസിങ് പ്രൊസസ് വഴി ടൺ കണക്കിന് മൈൽ ഉയരത്തിൽ കാർമേഘങ്ങൾ രൂപപെടുകയും സൂര്യ താപമേറ്റ് അവ മഴകാറ്റുകളായി ഭൂമിയുടെ പല ഭാഗങ്ങളിൽ അടിച്ചു വീശുകയും ചെയ്യുന്നു! കാറ്റുകൾ ഗതി നിർണ്ണയിക്കുന്നു, കടൽ വെള്ളത്തിൽ ഭൂമിയിലെ ജീവികൾക്കു വേണ്ട ശുദ്ധ ജലം വിതരണം ചെയ്യപെടുന്നു. നിർജ്ജീവമായ നാടിന് ശുദ്ധജലമെത്തുത്തിക്കുന്ന കാറ്റ്! വീണ്ടും സാക്ഷ്യപെടുത്തുന്നു, അനുഗ്രഹം തന്നെ!

(ഫുർഖാൻ 50) അവര്‍ ആലോചിച്ചു മനസ്സിലാക്കേണ്ടതിനായി അത്‌ ( മഴവെള്ളം ) അവര്‍ക്കിടയില്‍ നാം വിതരണം ചെയ്തിരിക്കുന്നു. എന്നാല്‍ മനുഷ്യരില്‍ അധികപേര്‍ക്കും നന്ദികേട്‌ കാണിക്കുവാനല്ലാതെ മനസ്സു വന്നില്ല.

കഴിഞ്ഞ ജൂലൈയിൽ ചൂടിൽ അമേരിക്കയിലെ ന്യൂയോർക്ക് പട്ടണം വിയർത്തൊലിക്കുമ്പോൾ ഏഴായിരം മൈൽ അകലെ, ഇന്ത്യയിലെ മുമ്പായിൽ അതി ശക്തമായ മഴ! മണികൂറുകൾക്കുള്ളിൽ മുംബായ് നഗരം വെള്ളപൊകത്തിലമർന്നു. അതേ സമയം ചിലിയിലെ അറ്റകാമ മരുഭൂമിയിൽ ഒരു തുള്ളി വെള്ളം പോലുമില്ലാതെ വരണ്ടുണങ്ങി കിടക്കുന്നു. ഒരിക്കൽ പോലും മഴപെയ്തിട്ടില്ലാത്ത ഭാഗങ്ങൾ ഈ മരുഭൂമിയിൽ രേഖപെട്ടു കിടക്കുന്നുണ്ട്!! ഭൂമിയിലെ ഓരോ ഭാഗങ്ങളിലേയും അവസ്ഥകൾ രൂപപെടുന്നത് ആയിരകണക്കിന് ദൂരെയുള്ള പ്രദേശങ്ങളിലെ കാര്യക്രമങ്ങൾക്ക് അനുസരിച്ചാണ്, അതുതന്നെ പരസ്പര ബന്ധമില്ലാത്ത നിലയിലും! ഇന്നും ശാസ്ത്രത്തിന് സമസ്യയായി നിലനിൽക്കുന്ന ഈ നടപടിക്രമം അത്ഭുതം തന്നെ!

(ഫുർഖാൻ 51) രണ്ട്‌ ജലാശയങ്ങളെ സ്വതന്ത്രമായി ഒഴുകാന്‍ വിട്ടവനാകുന്നു അവന്‍. ഒന്ന്‌ സ്വച്ഛമായ ശുദ്ധജലം, മറ്റൊന്ന്‌ അരോചകമായി തോന്നുന്ന ഉപ്പുവെള്ളവും. അവ രണ്ടിനുമിടയില്‍ ഒരു മറയും ശക്തിയായ ഒരു തടസ്സവും അവന്‍ ഏര്‍പെടുത്തുകയും ചെയ്തിരിക്കുന്നു.

ഈ ആയത്തിലെ മറ്റൊരൂ ദൃഷ്ടാന്തമായി കാണിക്കുന്നത് ശുദ്ധ ജലവും ഉപ്പുവെള്ളവും കൂടികലരാതെ ഒഴുകുന്നതിനെ കുറിച്ചാണ്, അവക്കിടയിൽ ഒരു മറയും ശക്തിയായ ഒരു തടസ്സവും ഏർപ്പെടുത്തിയിരിക്കുന്നു! ഇന്ന് നമുക്കെല്ലാവർക്കും അറിയാം, ഗൾഫ് ഓഫ് അലാസ്കയിൽ ശുദ്ധവെള്ളവും കടൽ ജലവും കൂടി കലരാതെ വേറിട്ടു നിൽക്കുന്ന കാര്യം. അങ്ങനെ പല ഭാഗത്തും വെള്ളം അതിൻ്റെ ഡെൻസിറ്റിക്ക് അനുസരിച്ച് വേർ തിരിച്ച് നിൽക്കുന്നു. ഖുർ‌ആൻ പറഞ്ഞ രണ്ടു കാര്യങ്ങളിൽ അതൊന്നായിരിക്കാം, അതുകൊണ്ട് മാത്രം കൂടികലരാതെ നിൽക്കുമൊ? ശാസ്ത്രീയമായി ഈ രണ്ടു വെള്ളങ്ങളെ കൂടികലരാതെ നിർത്താൻ മനുഷ്യനെ കൊണ്ടാകുമൊ? ഖുർ‌ആൻ പറഞ്ഞ, മനുഷ്യൻ കണ്ടെത്താത്ത മറ്റൊരൂ ശക്തമായ തടസമെന്തായിരിക്കും! ഖുർ‌ആനിൽ ശുദ്ധ ജലവും കടൽ ജലവും കൂടികലരില്ല എന്നു പറഞ്ഞത് ഈ ഒരു ആയത്തിലാണ്, അലാസ്കയെ കുറിച്ചൊ കടലിനെ കുറിച്ചൊ ഒന്നുമറിയാത്ത പ്രവാചകനിൽ നിന്നും ഇങ്ങിനെ ഒരു ആ‍യത്ത് ലഭിക്കുകയില്ല.

ഇതുപോലെ മറ്റൊന്ന് സൂറത്ത് റഹ്മാനിലെ 19-20 ആയത്തുകളിൽ രണ്ടു കടലുകൾ കൂടികലരില്ലെന്ന് പറയുന്നു. അതിൽ ശുദ്ധ ജലത്തെ കുറിച്ചും കടൽ ജലത്തെ കുറിച്ചുമല്ല പ്രതിപാദിക്കുന്നത്! രണ്ട് കടലുകളെ തമ്മിൽ കൂടിക്കലരില്ല എന്നു പറയുമ്പോൾ കടൽ ജലത്തിനിടക്കും കൂടികലരാത്ത മറയുണ്ടെന്ന് വ്യക്തം! അറ്റ്ലാന്റികിൽ സൂര്യതാപം കുറയുമ്പോൾ അമേരിക്കയുടെ വലുപ്പത്തിൽ നിന്നും ആഫ്രിക്കയുടെ വലുപ്പത്തിലേക്ക് ഐസ് വളരുമ്പോൾ സംഭവിക്കുന്ന പ്രതിഭാസമുണ്ട്. നമുക്കറിയാം ഐസിനെ പെട്ടൊന്ന് ഉരുകി വള്ളമാക്കാൻ ഉപ്പ് മതിയെന്ന്. അറ്റ്‌ലാന്റിക്കിൽ ഉപ്പ് വെള്ളത്തിൽ നിന്നും ഐസ് രൂപപെടുമ്പോൾ മൈക്രൊ പ്രൊസസ് വഴി ഐസിൽ നിന്നും ഉപ്പ് താഴേക്ക് ഒഴുകുന്നു. ഇങ്ങിനെ രൂപപെടുന്ന ഉയർന്ന സാന്ദ്രതയുള്ള തണുപ്പ് കൂടിയ ഉപ്പ് വെള്ളം അന്റാർട്ടിക്കയുടെ അടിതട്ടിൽ ഒതുങ്ങി കൂടാതെ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലൂടെ കറങ്ങി തിരിച്ച് അറ്റ്‌ലാന്റികിലേക്ക് തിരിച്ചെത്തുന്നു, ഐസ് ഉരുകുമ്പോൾ വീണ്ടും അതിൽ ലയിക്കുന്നു! നൂറ്റാണ്ടുകളായി ഇങ്ങിനെ ഒഴുകികൊണ്ടിരിക്കുന്നു, അത് ഏതെങ്കിലും ഭാഗത്ത് ഏതെങ്കിലും കടലിൽ ലയിച്ച് കൂടികലരുന്നില്ല, തിരിച്ച് അറ്റ്ലാന്റിലേക്ക് തന്നെ എത്തപെടുന്നു. ഒരു ട്രില്ല്യൻ ഗാലൻ വള്ളം ഒങ്ങിനെ ഒരോ മണിക്കൂറിലും സമുദ്രത്തിന്റെ അടിതട്ടിലൂടെ പല ഭാഗത്ത് കൂടി ഒഴുകികൊണ്ട് വർഷങ്ങൾക്ക് ശേഷം അറ്റ്‌ലാന്റിലേക്ക് തിരിച്ചെത്തുന്നത്, 500 മടങ്ങ് നയാഗ്ര വെള്ള ചാട്ടത്തിനേക്കാൾ വലുതായി ഒഴുകുന്നുണ്ട് എന്നാണ് ശാസ്ത്ര പഠനങ്ങൾ വ്യക്തമാക്കുന്നത്! ഒരു സർകുലർ സിസ്റ്റത്തിലൂടെ ഈ തണുത്തുറങ്ങ പ്രവാഹമാണ് ലോകത്തിന്റെ ഊർജ്ജ വിതരണ വ്യവസ്ഥിതി രൂപപെടുത്തുന്നത്, ഈ പ്രവാഹമാണ് ലോകത്തെ എല്ലാ സമുദ്രങ്ങളിലെ (ocean currents) വെള്ളത്തിന്റെ ഒഴുക്കിനും ലോകത്ത് കാലവസ്ഥ രൂപപെടുത്തുന്നതിൻ്റെയും  അടിസ്ഥാന ഘടകം.

(ഫുർഖാൻ 54) അവന്‍ തന്നെയാണ്‌ വെള്ളത്തില്‍ നിന്ന്‌ മനുഷ്യനെ സൃഷ്ടിക്കുകയും, അവനെ രക്തബന്ധമുള്ളവനും വിവാഹബന്ധമുള്ളവനും ആക്കുകയും ചെയ്തിരിക്കുന്നത്‌. നിന്‍റെ രക്ഷിതാവ്‌ കഴിവുള്ളവനാകുന്നു.

ഈ ആയത്തിൽ രണ്ട് പ്രധാന കാര്യങ്ങളാണ് പറയുന്നത്. അതിൽ ആദ്യം മനുഷ്യനെ വെള്ളത്തിൽ നിന്നും സൃഷ്ടിച്ചിരിക്കുന്നു എന്നു പറയുന്നു. മറ്റു പല അയത്തുകളിൽ വ്യത്യസ്തമായിട്ടാണ് സൃഷ്ടിപ്പിനെ കുറിച്ച് പറയുന്നത്. മനുഷ്യനെ സൃഷ്ടിച്ചത് മണ്ണിൽ നിന്നാണെന്നും ഇന്ദ്രിയത്തിൽ നിന്നാണെന്നുമൊക്കെ ആയത്തുകളിൽ കാണാവുന്നതാണ്. പലരും ചോദിക്കുന്നത് ഇത് വൈരുദ്യമല്ലെ എന്നാണ്. എങ്ങിനെയാണ് ഇത് വൈരുധ്യമാകുന്നത്? ആ ആയത്തുകളെ പഠിക്കുകയാണെങ്കിൽ അതിന്റെ ഉള്ളടക്കം മനസ്സിലാകുന്നതാണ്. മനുഷ്യന്റെ ആദിമ സൃഷ്ടിപ്പാണ് കളിമണ്ണിൽ നിന്നും രൂപപെടുത്തിയത്. മണ്ണിന്റെ എല്ലാ ഗുണവും മനുഷ്യനിലുണ്ട് താനും. എന്നാൽ ഭൂമിയിൽ തുടർ സൃഷ്ടിപ്പ് എങ്ങനെയെന്ന് വ്യക്തമല്ല. ആയത്തിന്റെ അവസാനത്തിൽ രക്തബന്ധമുള്ളവനും വിവാഹബന്ധമുള്ളവനേയും സൃഷ്ടിപ്പ് വഴി ഉണ്ടാക്കിയിരിക്കുന്നു എന്നത് പഠനവിധേയമാക്കേണ്ടതുണ്ട്, അടുത്ത രക്തബന്ധമുള്ളവരിൽ വിവാഹം നിശിദ്ധമാക്കിയിരിക്കുന്നു, അങ്ങിനെ വൈവാഹിക ബന്ധമുണ്ടായാൽ ജനിതകമായ ഏറെ തകരാറുകൾ ഉണ്ടാകാൻ സാധ്യതകളേറെ ഉണ്ടെന്ന് പഠനങ്ങളിൽ തെളിയിക്കപെട്ടതുമാണ്.

(ഫുർഖാൻ 53) ആകാശങ്ങളും ഭൂമിയും അവയ്ക്കിടയിലുള്ളതും ആറുദിവസങ്ങളില്‍ സൃഷ്ടിച്ചവനത്രെ അവന്‍. എന്നിട്ട്‌ അവന്‍ സിംഹാസനസ്ഥനായിരിക്കുന്നു. പരമകാരുണികനത്രെ അവന്‍. ആകയാല്‍ ഇതിനെപ്പറ്റി സൂക്ഷ്മജ്ഞാനമുള്ളവനോട്‌ തന്നെ ചോദിക്കുക.

ഈ ആറു ദിവസം എന്നത് ആറു ഘട്ടങ്ങൾ എന്നു ചില പണ്ഢിതന്മാർ അഭിപ്രായപെടുന്നു. പ്രപഞ്ച സൃഷ്ടിപ്പിനെ കുറിച്ചുള്ള മനുഷ്യന്റെ പഠനം ഇക്കാലത്തും എവിടെയും എത്തിയിട്ടില്ല.

(ഫുർഖാൻ 54) ആകാശത്ത്‌ നക്ഷത്രമണ്ഡലങ്ങള്‍ ഉണ്ടാക്കിയവന്‍ അനുഗ്രഹപൂര്‍ണ്ണനാകുന്നു. അവിടെ അവന്‍ ഒരു വിളക്കും ( സൂര്യന്‍ ) വെളിച്ചം നല്‍കുന്ന ചന്ദ്രനും ഉണ്ടാക്കിയിരിക്കുന്നു.

ആകാശത്ത് നക്ഷത്രമണ്ഡലങ്ങളുണ്ടാക്കിയവൻ അനുഗ്രഹപൂർണ്ണനാകുന്നു! സൌരയുധത്തിനപ്പുറം എത്രയോ നക്ഷത്ര മണ്ഡലങ്ങൾ ഇന്ന് മനുഷ്യൻ ചെറിയ രീതിയിലെങ്കിലും കണ്ടെത്തിയിരിക്കുന്നു, നിരീക്ഷണങ്ങളും വീക്ഷണങ്ങളുമെല്ലാം അടിസ്ഥാനമാക്കി ഇനിയും ഒട്ടേറെ നക്ഷത്രമണ്ഡലങ്ങൾ കണ്ടെത്താനിരിക്കുന്നു. നക്ഷത്രമണ്ഡലങ്ങളെ കുറിച്ച് ഖുർ‌ആൻ ആയത്ത് ഏത് നൂറ്റാണ്ടിലാണ് അവതരിപ്പിച്ചത് എന്നതോർക്കണം അതിലെ അമാനുഷികത തിരിച്ചറിയാൻ!

സൂര്യനെ പ്രകാശത്തിന്റെ സ്രോതസ്സെന്ന്, വിളക്കെന്ന് പറയാൻ ലോക സൃഷ്ടാവിനെ കഴിയൂ, ചന്ദ്രനെ കുറിച്ച് വിവരിക്കുന്നത് منير എന്നാണ്. അതൊരൂ സയന്റിഫിക്കായ വാക്കാണ്. സൂര്യപ്രകാശത്തെ നേരെ റിഫ്ലക്ട് ചെയ്യുകയല്ല, ഇല്ലുമിനേഷനാണ്, സൂര്യപ്രകാശത്തെ ശോഭിപ്പിക്കുകയാണ് ചെയ്യുന്നത്. അതും സൂര്യനിൽ നിന്നും ലഭിക്കുന്ന പ്രകാശത്തിന്റെ 12 ശതമാനം മാത്രമെ പൂർണ്ണ ചന്ദ്രനുള്ളപ്പോൾ ഭൂമിയിലേക്ക് പതിക്കുന്നത്. 60പതും 90ഉം ശതമാനം പ്രകാശത്തെ പ്രതിഫലിപ്പിക്കുന്ന വിദൂരതകളിലുള്ള വേറെ ഗ്രഹങ്ങളുണ്ട്, അതൊന്നും ഈ ഭൂമിയിലെ ജീവികളെ കാര്യമായി സ്വാധീനിക്കുന്നില്ല. എന്നാൽ ചന്ദ്രശോഭയിൽ ലഭിക്കുന്ന വളിച്ചത്തിന്റെ തോത് കുറച്ച് കൂടിയിരുന്നെങ്കിൽ ജീവജാലങ്ങളുടെ വിശ്രമത്തെ കാര്യമായി ബാധിക്കുമായിരുന്നു. പൂർണ്ണ ചന്ദ്രനുള്ള സമയത്ത് ചിലർക്ക് പൂർണ്ണമായ ഉറക്കം ലഭിക്കില്ലെന്ന് ചില പഠനങ്ങൾ പറയുന്നു. അപ്പോൾ ചന്ദ്രൻ കുറച്ച് കൂടി അടുത്തായിരുന്നെങ്കിൽ എന്ത് സംഭവിക്കുമായിരുന്നു! എങ്ങിനെയാണ് സൂര്യനെയും ചന്ദ്രനേയും ഭൂമിയിലെ ജീവന് അനുകൂലമാക്കിയിരിക്കുന്നതെന്ന് ആലോചിച്ച് നോക്കൂ!!

(ഫുർഖാൻ 55)        അവന്‍ തന്നെയാണ്‌ രാപകലുകളെ മാറി മാറി വരുന്നതാക്കിയവന്‍. ആലോചിച്ച്‌ മനസ്സിലാക്കാന്‍ ഉദ്ദേശിക്കുകയോ, നന്ദികാണിക്കാന്‍ ഉദ്ദേശിക്കുകയോ ചെയ്യുന്നവര്‍ക്ക്‌ ( ദൃഷ്ടാന്തമായിരിക്കുവാനാണത്‌. )

എനിക്ക് വളരെ അത്ഭുതം തോന്നിയ മറ്റൊരൂ ഒരായത്താണിത്. ഓരോ ദിനരാത്രങ്ങൾ വ്യത്യസ്തമാക്കിയിരിക്കുന്നു. തുടക്കത്തിൽ സൂചിപ്പിച്ചത് പോലെ ഭൂമിയുടെ ഭ്രമണ പഥത്തിലേക്ക് മറ്റൊരൂ ഗ്രഹം വന്നിടിച്ച് ചന്ദ്രനായ് രൂപപെട്ടപ്പോൾ ഭൂമിയുടെ വേഗതയിലുള്ള കറക്കം കുറയുക മാത്രമല്ല, ആ ഇടിയുടെ ഭാഗമായ് ഭൂമിക്ക് ഒരു ടിൽറ്റ് നൽകിയത് പ്രകാരമാണ് നമുക്ക് ഇങ്ങിനെ മാറി മാറി വരുന്ന രാപകലുകളുണ്ടായത്. അതല്ലായിരുന്നെങ്കിൽ എന്നും ഒരു പോലെ വ്യത്യസ്തതയില്ലാത്ത പകലും രാത്രിയും മാറി കൊണ്ടിരിക്കും, എന്നാൽ അതിന് വിഭിന്നമായി രാപകലുകളെ മാറി മാറി വരുന്നതാക്കിയിരിക്കുന്നു. അതുമുഖേന വസന്തകാലമുണ്ട്(Spring), ഗ്രീഷ്മകാലമുണ്ട്(Summer), ശരദ് കാലമുണ്ട്(Autumn), ശിശിരകാലമുണ്ട്(Winter). ഓരോ കാലവും ജീവനു അനുകൂലമായ് പ്രകൃതിയെ സംരക്ഷിക്കുന്നു, ഒന്ന് മറ്റൊന്നിനോട് പരസ്പരം ബന്ധപെട്ടുകൊണ്ട്.

തിരിഞ്ഞുകൊണ്ടിരിക്കുന്ന ഭൂമിക്ക് ഒരു ചെറിയ ചെരിവ് നൽകപെട്ടതിനാലാണ് ഇങ്ങിനെ മാറി മാറി വരുന്ന രാപകലുകളെ ലഭിച്ചത്. ഇത് ഭൂമിയുടെ ഉപഗ്രഹമായി ചന്ദ്രൻ സൃഷ്ടിക്കപെട്ടതിനാലാണ് ലഭിച്ചത് എന്ന് ശാസ്ത്ര പഠനങ്ങളിൽ കാണാവുന്നതാണ്.  സൂര്യനേക്കാൾ 400 മടങ്ങ് ചെറുതാണ് ചന്ദ്രൻ, അതുപോലെ തന്നെ സൂര്യനേക്കാൾ 400 മടങ്ങ് ഭൂമിയുടെ അടുത്താണ് ചന്ദ്രൻ. ഈ കണക്ക് യാദൃച്ഛികമാണെന്ന് വിശ്വസിക്കാനാകുമൊ?! ഇത്ര കൃത്യമായ കണക്ക് ചന്ദ്രന് ലഭിച്ചതിനാലാണ് എങ്ങിനെയാണ്? അതുകൊണ്ടല്ലെ സൂര്യഗ്രഹണത്തിൽ വ്യക്തമായും പൂർണ്ണമായും സൂര്യനെ ചന്ദ്രൻ മറയുന്നത്, കൂടുതലുമില്ല, കുറവുമില്ല, അതിരുകൾ വളരെ കൃത്യതയിലാണ് മറക്കപെടുന്നത്. എങ്ങിനെ ഭൂമിക്ക് ഇങ്ങിനെ ഒരു ഉപഗ്രഹം ലഭിച്ചത്? അതും ഭൂമിയെ വളരെ സ്വാധീനിക്കുന്ന വലുപ്പത്തിലുള്ള ഉപഗ്രഹം! ചന്ദ്രന്റെ കാന്തികാകർഷണമാണല്ലൊ  ഭൂമിയിലെ വെള്ളം പൊങ്ങുന്നതും വേലിയേറ്റം സൃഷ്ടിക്കുന്നതും!

ആകാശത്തെ കുറിച്ചും പ്രപഞ്ച രഹസ്യങ്ങളെ കുറിച്ചും ഏറെ സൂറത്തുകളിൽ കാണാവുന്നതാണ്. ആകാശമാകട്ടെ നാം അതിനെ ശക്തികൊണ്ട് നിർമ്മിച്ചിരിക്കുന്നു. തീർച്ചയായും നാം വികസിപ്പിച്ചെടുക്കുന്നവനാകുന്നു (ഖുർആൻ 51:47) ഈ ആയത്ത് വികസിക്കുന്ന പ്രപഞ്ചത്തെ കുറിച്ച് സൂചിപ്പിക്കുന്നു.

സൂറത്ത് അൻബിയാഇലെ ചില ആയത്തുകളിലേക്ക് കൂടി (30 മുതൽ 34 വരെ) ഈ അവസരത്തിൽ ശ്രദ്ധയിലേക്ക് കൊണ്ടുവരട്ടെ, കൂടുതലായ് വിഷയത്തിലേക്ക് കടക്കുന്നില്ല, വിവരിക്കുന്നില്ല. പ്രപഞ്ചരഹസ്യങ്ങളിലേക്ക് വിരൽചോണ്ടുന്ന ആയത്തുകളിൽ ചിലത് മാത്രം ശ്രദ്ധയിലേക്ക് കൊണ്ടുവരുന്നു എന്നുമാത്രം.

(അൻബിയാഅ് 30) ആകാശങ്ങളും ഭൂമിയും ഒട്ടിച്ചേര്‍ന്നതായിരുന്നു വെന്നും, എന്നിട്ട്‌ നാം അവയെ വേര്‍പെടുത്തുകയാണുണ്ടായതെന്നും സത്യനിഷേധികള്‍ കണ്ടില്ലേ? വെള്ളത്തില്‍ നിന്ന്‌ എല്ലാ ജീവവസ്തുക്കളും നാം ഉണ്ടാക്കുകയും ചെയ്തു. എന്നിട്ടും അവര്‍ വിശ്വസിക്കുന്നില്ലേ?

(അൻബിയാഅ് 31) ഭൂമി അവരെയും കൊണ്ട്‌ ഇളകാതിരിക്കുവാനായി അതില്‍ നാം ഉറച്ചുനില്‍ക്കുന്ന പര്‍വ്വതങ്ങളുണ്ടാക്കുകയും ചെയ്തിരിക്കുന്നു. അവര്‍ വഴി കണ്ടെത്തേണ്ടതിനായി അവയില്‍ ( പര്‍വ്വതങ്ങളില്‍ ) നാം വിശാലമായ പാതകള്‍ ഏര്‍പെടുത്തുകയും ചെയ്തിരിക്കുന്നു.

ജിയോഗ്രഫി പഠിച്ചവർക്ക് എളുപ്പത്തിൽ മനസ്സിലാകും, ഭൂമിയുടെ പല സ്ലേറ്റുകളും ചലിച്ചുകൊണ്ടിരിക്കുന്നു എന്നും അതിൽ പർവ്വതങ്ങളുടെ ഘടനയും നിലനിൽ‌പ്പും പഠിക്കേണ്ടതാണ്.

(അൻബിയാഅ് 32) ആകാശത്തെ നാം സംരക്ഷിതമായ ഒരു മേല്‍പുരയാക്കിയിട്ടുമുണ്ട്‌. അവരാകട്ടെ അതിലെ ( ആകാശത്തിലെ ) ദൃഷ്ടാന്തങ്ങള്‍ ശ്രദ്ധിക്കാതെ തിരിഞ്ഞുകളയുന്നവരാകുന്നു.

സൂര്യനിൽ നിന്നും ഇടക്കുണ്ടാകുന്ന കത്തിയാളൽ (കൊറോണൽ ഇജക്ഷൻ) കാരണം സൂര്യന് പുറത്തേക്ക് വമിക്കുന്നത് വലിയ തോതിലുള്ള താപമാണ്. അതിന്റെ ചെറിയൊരൂ അംശം ഭൂമിയെ സ്പർശിച്ചാൽ തീഗോളമായി മാറും ഭൂമി! ഹിരോഷിമയിൽ പൊട്ടിച്ച ആറ്റം ബോംബിനേക്കാൾ 14 മില്ല്യൺ കൂടുതൽ താപമാണ് ഓരോ കൊറോണൽ ഇജക്ഷൻ വഴി സൂര്യന് പുറത്തേക്ക് മില്ല്യൺ കണക്കിന് മൈലുകളിലേക്ക് വമിക്കുന്നത്. ഭൂമിക്ക് പ്രൊട്ടക്ഷനില്ലായിരുന്നെങ്കിൽ ഒരു ഇജക്ഷൻ മതിയാവും കടലിലെ വെള്ളം വറ്റിപോകാൻ.  ഭൂമിക്ക് ഉപരിതലത്തിലുള്ള സംരക്ഷിത മേല്പുരയാണ് ഭൂമിയെ ഈ പൊട്ടിതെറിയിൽ നിന്നും സംരക്ഷിക്കുന്നത്. രണ്ടു രീതിയിലുള്ള പ്രൊട്ടക്ഷനാണ് ഭൂമിക്ക് ഉള്ളത്, ഒന്ന് പുറത്തേ അതി ശക്തമായ കാന്തിക സംരക്ഷണ മണ്ഢലമുണ്ട്, അതിനെ മറികടന്നത്തുന്നവയെ പ്രതിരോധിക്കാൻ ഒരു സെകന്റ് ലെയർ പ്രൊട്ടക്ഷനുമുണ്ട്, ദ്രുവങ്ങളെ കേന്ദ്രീകരിച്ചുള്ള ഇന്നർ മാഗനറ്റിക് പ്രൊട്ടക്ഷൻ. ഈ സെകന്റ് ലെയർ പ്രൊട്ടക്ഷൻ കാരണമാണ്  നോർത്തും സൌത്തും പോളുകളിൽ എറോറ എന്ന പ്രതിഭാസം നഗ്ന നേത്രത്തിൽ നമുക്ക് കാണാവുന്നത്.

(അൻബിയാഅ് 33) അവനത്രെ രാത്രി, പകല്‍, സൂര്യന്‍, ചന്ദ്രന്‍ എന്നിവയെ സൃഷ്ടിച്ചത്‌. ഓരോന്നും ഓരോ ഭ്രമണപഥത്തിലൂടെ നീന്തി ( സഞ്ചരിച്ചു ) ക്കൊണ്ടിരിക്കുന്നു.

ദൃഷ്ടാന്തങ്ങളിലെ ഓരോ അത്ഭുതങ്ങളെ കുറിച്ച് പറഞ്ഞുകൊണ്ട് പറയുന്നു, അവ ഓരോന്നും ഓരോ ഭ്രമണപഥത്തിലൂടെ സഞ്ചരിച്ചുകൊണ്ടിരിക്കുന്നു എന്ന്! ഏത് കാലത്താണ് സൂര്യൻ ചലിക്കുന്നു എന്ന് കണ്ടെത്തിയത്?! രാത്രിയും പകലും ഈ ചലനത്തിന്റെ ഭാഗമാണ്, സൂര്യൻ മാത്രമല്ല, ചന്ദ്രനും ഈ രാപകലുകളുടെ സൃഷ്ടിപ്പിൽ പങ്കുവഹിക്കുന്നു! ചില കാലങ്ങളിൽ ചില ഭാഗങ്ങളിൽ രാത്രിയുടെ ദൈർഘ്യം കൂടും പകല് കുറയും, മറിച്ചും സംഭവിക്കും. അതൊക്കെ സൂര്യ ചന്ദ്രന്മാരെ പോലെ എല്ലാം ഒരു നിശ്ചിത പഥത്തിലൂടെ സംഭവിച്ചുകൊണ്ടിരിക്കുന്നു കൊണ്ടിരിക്കുന്നു!

(അൻബിയാഅ് 34) ( നബിയേ, ) നിനക്ക്‌ മുമ്പ്‌ ഒരു മനുഷ്യന്നും നാം അനശ്വരത നല്‍കിയിട്ടില്ല. എന്നിരിക്കെ നീ മരിച്ചെങ്കില്‍ അവര്‍ നിത്യജീവികളായിരിക്കുമോ?

അനശ്വരത വലിയൊരൂ വിഷയമാണ്. ആറോ ടൈമും റിലേറ്റീവ് തിയറിയുടെ അടിസ്ഥാനത്തിൽ രൂപപെടുത്തിയ സ്പേസ് ടൈമും അങ്ങിനെ സമയങ്ങളെ കുറിച്ചുള്ള ആധുനിക പഠനങ്ങളിലും ഇന്ന് എത്തിനിൽക്കുന്നത് ഈ പ്രപഞ്ച സൃഷ്ടിപ്പിന് മുമ്പ് മാത്രമാണ് അനശ്വരത ഉണ്ടായിട്ടുളൂ, ബിഗ്‌ബാഗിന് ശേഷം പ്രപഞ്ച സൃഷ്ടിപ്പിന് ശേഷമുള്ളതൊക്കെ നശ്വരതയാണ് എന്നും അനശ്വരതയെ പ്രാപിക്കാനായാൽ ഭൂതവും ഭാവിയും ഒരുപോലെ കാണാനാവും എന്നും ശാസ്ത്ര പഠനങ്ങളിൽ പറയുമ്പോൾ ശാസ്ത്ര നിരീക്ഷണങ്ങളിൽ നിന്നും രൂപപെടുത്തിയ ബിഗ്ബാങും അതിനു മുമ്പുള്ളവയുമെല്ലാം അറിയുന്നവനായ അനശ്വരനായ സൃഷ്ടാവിന്റെ അറിവിൽ സംഭവിച്ചവയും സംഭവിക്കാനിരിക്കുന്നവയും അറിയുന്നവനാണ് എന്ന പ്രഖ്യാപനം ആർക്കാണുൾക്കോള്ളാതിരിക്കാനാവുക! ഈ പ്രപഞ്ച രഹസ്യങ്ങളെ കുറിച്ചുള്ള സൂചനകളും അതിനെ ശരിവെക്കുന്ന ശാസ്ത്ര വസ്തുതകളും നമ്മോട് പറയുന്നത് ഈ പ്രപഞ്ച സൃഷ്ടാവിനെ അംഗീകരിക്കാനും അവന് കീഴ്പെട്ടു ജീവിക്കാനുമാണ്.

എല്ലാ സമർപ്പണവും സൃഷ്ടാവിലേക്ക്. ഹസ്ബുനല്ലാഹ് വനിഅ‌്മൽ വകീൽ

No comments: