Sunday, June 18, 2023

ഭാഷ; സംസ്കാര രൂപീകരണത്തിൻ്റെ അടിവേര്


ഭാഷ എന്നത് ഒരു
 ജൈവ അസ്തിത്വമാണ്. ജൈവ ലോകത്തെ എല്ലാ ജീവികൾക്കും അവരുടേതായ ആശയവിനിമയ മാർഗങ്ങളുണ്ട്, ജീവികൾ ജനിക്കുന്നു, മരിക്കുന്നു, അതുപോലെ അവയുടെ ആശയവിനിമയവും. എന്നാൽ ജൈവലോകത്ത് മനുഷ്യർ ജീവിച്ച് മരിക്കുമ്പോൾ അവൻ സ്വീകരിച്ച് പോന്നിരുന്ന ആശയങ്ങളും ആശയവിനിമയമാർഗങ്ങളും മരിക്കുന്നില്ല, അവ കൈമാറ്റം ചെയ്യപ്പെടുകയും വളരുകയും സാംസ്കാരികമായ് ആർജ്ജിച്ച സാഹചര്യങ്ങളിൽ രൂപമാറ്റങ്ങൾ സംഭവിക്കുകയും ചെയ്യുന്നു.

മനുഷ്യൻ്റെ ചെറുപ്പകാലത്തെ ഭാഷയാകില്ല അവൻ വളർന്നു വലുതാകുമ്പോൾ, പ്രായ വെത്യാസങ്ങളിൽ ആ വ്യക്തിയുടെ ശാരീരിക അവസ്ഥയെ ഏത് വിധം വ്യത്യാസപ്പെടുന്നുവോ അതുപോലെ തന്നെ ഭാഷയിലും വ്യത്യാസങ്ങൾ കാണാവുന്നതാണ്. ജീവിതത്തിൽ ആർജ്ജിച്ച അറിവുകളിൽ ഒരാളുടെ വളർച്ചയുടെ കൂടെ ഭാഷയും സംസ്കാരവും വളർന്നുകൊണ്ടിരിക്കുന്നു. ആ വളർച്ചയിൽ ഭാഷയുടെ പരിമിതികളെ മറികടന്ന് പുതിയ ഭാഷകൾ ഉടലെടുക്കുന്നു, പുതിയ ഭാഷകൾ ആശയകൈമാറ്റങ്ങൾക്ക് കൂടുതൽ ശക്തിപകരുന്നതിനാൽ അവ സമൂഹത്തിൽ ശക്തിയാർജ്ജിക്കുകയും പഴയ ഭാഷയെ കൈയ്യൊഴിയുകയും ചെയ്യുന്നു, അങ്ങനെ മനുഷ്യർ ഉപേക്ഷിച്ച അനേകം നിർജീവ ഭാഷകളുണ്ട്.

ഒരു നിർജീവ ഭാഷയ്ക്ക് മാറ്റമൊന്നും ഉണ്ടാകില്ല, പണ്ട് എഴുതപെട്ടത് പോല നിലനിൽക്കുന്നു, ജീവനുള്ള ഭാഷ എപ്പോഴും മാറിക്കൊണ്ടിരിക്കും. മനുഷ്യ സംഞ്ചാരങ്ങളും ഇടപെടലുകളും വഴി ഭാഷകൾ കൈമാറ്റം ചെയ്യപ്പെടുകയും വളരുകയും ചെയ്യുന്നു. മനുഷ്യശരീരത്തിന് അതിന്റെ കാലഘട്ടങ്ങളോ ഘട്ടങ്ങളോ ഉണ്ട്.  ശൈശവകാലം, ബാല്യകാലം, പൗരുഷം, വാർദ്ധക്യകാലം എന്നിവയുണ്ട്. അതുപോലെ, ഒരു ഭാഷയ്ക്ക് അതിന്റെ കാലഘട്ടങ്ങളുണ്ട്.  പിറവിയോടെ മാതാവിനോട് പ്രതികരിച്ചു തുടങ്ങുമ്പോൾ തന്നെ മനുഷ്യൻ്റെ മാതൃ ഭാഷയും വളർന്ന് തുടങ്ങുന്നു. മനുഷ്യർ സംസാരിക്കുമ്പോൾ പുറപ്പെടുവിക്കുന്ന ശബ്ദം ഒന്ന് തന്നെയാണന്നും ഭൂപ്രകൃതിയും ചുറ്റുപാടുകളും സൃഷ്ടിച്ച വ്യത്യാസത്തിലൂടെയാകാം നാനാ ഭാഷകൾ രൂപപെട്ടത്. അത് ദൈവീക അനുഗ്രഹായ് നമുഷ്യർക്ക് ലഭ്യമാക്കപെട്ടതാണ്.  ആശയ കൈമാറ്റത്തിന്  മനുഷ്യ ജീവിതത്തിൽ അത്യന്താപേക്ഷിതമാണ് ഭാഷ, പലതരം ഭാഷകൾ സംസാരിക്കാൻ മനുഷ്യന് സാധ്യമാകുന്നു, മനുഷ്യൻ്റെ സംസ്കാരവും ജീവിത നിലവാരവും ഭാഷയിലൂടെ പ്രകടമാകുന്നു. ആകാശഭൂമികളുടെ സൃഷ്ടിയും, നിങ്ങളുടെ ഭാഷകളിലും വര്‍ണങ്ങളിലുമുള്ള വ്യത്യാസവും അവന്‍റെ ദൃഷ്ടാന്തങ്ങളില്‍ പെട്ടതത്രെ. തീര്‍ച്ചയായും അതില്‍ അറിവുള്ളവര്‍ക്ക് ദൃഷ്ടാന്തങ്ങളുണ്ട്‌. (സൂ റൂം, 22)

മനുഷ്യർ പങ്കിടുന്ന  സാമാന്യബോധത്തിലൂടെയാണ് ഭാഷയ്ക്ക് അർഥമുണ്ടാകുന്നതും പൊതുബോധം പ്രവർത്തനക്ഷമമാകുന്നതും. അതുകൊണ്ടാണ് അധിനിവേഷവും മേൽക്കോയ്മയും ചില ഭാഷാ പ്രയോഗങ്ങളിൽ കാണാൻ സാധിക്കുന്നത്. “ജാത്യാലുള്ളത് തൂത്താൽ പോകുമോ  തുടങ്ങിയ അനേകം വാചക രൂപങ്ങൾ ഒരു കാലത്തിൻ്റെ സംസ്കാരിക അധിനിവേഷമാണ്. മനുഷ്യൻ്റെ സാംസ്കാരിക അധിവേഷവും ജീവിത നിലവാരവുമാണ് ഭാഷകളിലൂടെ പ്രകടമാകുന്നത്.

 ഭാഷയിൽ ലിംഗങ്ങളുടെ വേർത്തിരിച്ചറിയാനുള്ള പ്രയോഗങ്ങളുണ്ടെങ്കിലും ‘ആണത്തം‘ എന്ന് നിർവചിക്കുന്ന സവിശേഷത വൈകാരിക തീവ്രതയും നെഗറ്റീവ് വയലൻസുമാണ്. മനുഷ്യരെ സ്വാധീനിക്കുന്ന സെലിബ്രിറ്റികൾ വൈകാരിക ഘടകങ്ങളെ പുറത്ത് പ്രകടിപ്പിക്കാൻ മോശം  പദപ്രയോഗങ്ങൾ ഉപയോഗിക്കുന്നു. നാഡീവ്യവസ്ഥയിൽ കോഗ്നിറ്റീവ് കൺട്രോൾ പ്രക്രിയകളിൽ ഉൾപ്പെട്ടിരിക്കുന്ന മനുഷ്യനെ ഒരു ന്യൂറോബയോളജിയിൽ വായിക്കപ്പെടുമ്പോൾ അവൻ്റെ വൈകാരികത പ്രകടിപ്പിക്കാനാണത്, എന്നാലത്  സാംസ്കാരിക സംസ്കരണ മേഖലകളുടെ ഒരു ഉൽപ്പന്നം കൂടിയാണ്. അതുകൊണ്ട് തന്നെ വൈകാരിക പ്രകടനങ്ങൾക്കപ്പുറം മോശം വാക്കുകളിൽ ആസ്വാദനം കണ്ടെത്തുന്നവരുണ്ട്.

വാക്കുകൾക്ക് പല മാനങ്ങളുണ്ട്, മോശം വാക്കുകൾ അപമാനങ്ങളാണ്. ജൈവിക ശരീരത്തെ പോലെ മറച്ചുപിടിക്കേണ്ടവയാണത്. അത് പ്രകടമാക്കുക എന്നത് മനോവൈകല്ല്യങ്ങളായെ പരിഗണിക്കപെടേണ്ടതുള്ളൂ.. എന്നാൽ അത്തരം വാക്കുകൾ കുട്ടികൾക്കിടയിൽ കലാപരമായ് അവതരിപ്പിക്കുകയും സാമാന്യവൽക്കരിക്കുകയും ചെയ്യുന്നതിൽ മീഡിയകൾ വലിയ തോതിൽ സ്വാധീനം ചെലുത്തുന്നുണ്ട്. വളരുന്ന കുട്ടികളാകുമ്പോൾ അവരുടെ ഭാഷാ പദാവലി വികസിപ്പിക്കാൻ ശ്രമിച്ചുകൊണ്ടിരിക്കുമ്പോൾ  അത്തരം വാക്കുകളിൽ ആകൃഷ്ടരാകുന്നു, കഴിയുന്നത്ര വാക്കുകൾ വലിച്ചെടുക്കുന്നു. ധാർമ്മിക ചിന്തകൾ വഴിമാറുകയും പകരം എക്‌സ്‌പ്ലിറ്റീവ് ഹീറോകളെപ്പോലെ വഴിതെറ്റുന്ന, സാംസ്കാരിക അപചയം സംഭവിച്ച ഒരു സമൂഹ സൃഷ്ടിപ്പാണ് അറിയാതെ സംഭവിച്ച് കൊണ്ടിരിക്കുന്നത്.

ശരിയും തെറ്റും സംബന്ധിച്ച കുട്ടികളുടെ വളരുന്ന ഗ്രാഹ്യത്തെയും അവരുടെ പ്രവർത്തനങ്ങൾ മറ്റുള്ളവരുടെ ക്ഷേമത്തെ എങ്ങനെ ബാധിക്കുന്നുവെന്ന് വിമർശനാത്മകമായി ചിന്തിക്കാനുള്ള അവരുടെ കഴിവിനെയും, മറ്റുള്ളവരോടുള്ള ബഹുമാനം, കരുതൽ തുടങ്ങിയ മൂല്യങ്ങളുടെ പ്രകടനത്തെയും അധ്യാപകരും മറ്റ് മുതിർന്നവരും പിന്തുണയ്ക്കുന്ന പ്രക്രിയയാണ് ധാർമ്മിക വിദ്യാഭ്യാസം. ഉത്തരവാദിത്തം. നീതിബോധം, മനുഷ്യക്ഷേമം, മനുഷ്യാവകാശം എന്നീ ആശയങ്ങളെ കേന്ദ്രീകരിച്ച് ധാർമ്മിക വളർത്തുന്നതിനുള്ള ഉപയോഗപ്രദമായ ഉപകരണമാണ് മത പാഠ്യപദ്ധതികളും മത സംഘടനകൾ അവതരിപ്പിക്കുന്ന ബാലസാഹിത്യങ്ങളും രചനകളുമെല്ലാം. ധാർമ്മിക പ്രശ്‌നങ്ങളെക്കുറിച്ചുള്ള സജീവമായ ആലോചനകൾക്കും ചർച്ചകൾക്കും കുട്ടികളുടെ ധാർമ്മിക വികസനം പ്രോത്സാഹിപ്പിക്കുന്നതിനുള്ള മാർഗങ്ങളാണവയിലുണ്ടാവുക.  അനുഭവങ്ങൾ, ധാർമ്മിക സംഘർഷങ്ങളുടെ വിവിധ പതിപ്പുകൾ നിരീക്ഷിക്കാനും ഏറ്റെടുക്കാൻ പഠിക്കുന്നു. കാഴ്ചപ്പാടുകൾ കഥാപാത്രങ്ങളുടെ പെരുമാറ്റം നിരീക്ഷിക്കുന്നതിലൂടെ അവർക്ക് ധാർമ്മികവും ധാർമ്മികവുമായ ദ്വന്ദ്വങ്ങൾ തിരിച്ചറിയാനും കഴിയും, എന്നാലിന്ന് ആധുനിക വിദ്യാഭ്യാസ പ്രക്രിയയിൽ മുന്‍ഗണനയിൽ ധാർമ്മിക പഠനങ്ങൾ ശരിയാം വിധം നടപ്പിലാകാതെയാവുകയും ദാർമ്മിക ബോധം വളർത്തുന്ന സാഹിത്യങ്ങൾക്ക് പകരമായ് ഇന്ന് കുട്ടികൾക്ക് മുന്നിലേക്ക് എത്തിച്ചേരുന്നത് കുത്തഴിഞ്ഞ ദുർഗന്ധം പേറുന്ന സോഷ്യൽ മീഡിയ ഇടങ്ങളുമായാൽ അവയിലൂടെ വിളമ്പുന്നതാവും മക്കളുടെ തലച്ചോറ് നിറക്കുക. അതാണവരുടെ ജീവിതത്തിൽ പ്രതിഫലിക്കുക. നാണവും മാനവും സൂക്ഷിക്കേണ്ടവനാണ് വിശ്വാസി എന്ന മിനിമം സാംസ്കാരിക ബോധ്യങ്ങളെങ്കിലും കുട്ടികളിൽ സൃഷ്ടിക്കേണ്ടതുണ്ട്.  സംസ്കാര രൂപീകരണത്തിന് വേണ്ട ഊർജ്ജം വലിച്ചെടുക്കാൻ സഹായിക്കുന്ന അടിവേരാണ് ഭാഷ. അത് നല്ലതാകട്ടെ

ദൈവ സ്മരണ നിലനിർത്തികൊണ്ട് പ്രാർത്ഥനകൾ നിർവഹിക്കാനും  സദാചാരംകൊണ്ടു കൽപിക്കുകയും, ദുരാചാരത്തെക്കുറിച്ചു വിരോധിക്കാനും (ഖുർആൻ 31:17) മക്കളെ ഉപദേശിക്കേണ്ടത് വിശ്വാസികളുടെ കടമയാണ്.

Friday, May 5, 2023

ആർജിത അറിവും മനുഷ്യമനസ്സും


മനുഷ്യർ വിവിധ തരക്കാരും സ്വഭാവക്കാരുമാണ്. മനുഷ്യ വ്യവഹാരങ്ങൾ വളരെ സങ്കീർണ്ണവുമാണ്. മനുഷ്യ വ്യവഹാരങ്ങളെയും മാനസ്സികാവസ്ഥളെയും നിരീക്ഷിച്ച് അവയെ വ്യാഖ്യാനിക്കുകയും വിശദീകരിക്കുകയും ചെയ്യുന്നതാണ് മനശാസ്ത്രം.

ആരാണ് മനുഷ്യൻ എന്ന ചോദ്യത്തിന് മനുഷ്യൻ്റെ മനസ്സുമായ് മാത്രമേ ചേർത്തുപറയാനാവുകയുള്ളൂ. ബാഹ്യമായ പല അടയാളങ്ങളിലും മനുഷ്യർ വ്യതിരിക്തമായ് നിലകൊള്ളുന്നു. മനുഷ്യ ശരീരത്തിൽ മുഖം വിരലുകളുടെ ഘടന, വിരൽ തുമ്പ്, കണ്ണ്, മുടി, ഗന്ധം തുടങ്ങി ഈ ഭൗതിക ലോകത്ത് അവൻ്റെ വ്യവഹാരങ്ങളെ രേഖപ്പെടുത്താവുന്നവയൊക്കെ അവൻ്റെ ഓരോ ഐഡൻ്റിറ്റിയാണ്. ഓരോ ഐഡൻ്റിറ്റിയും ഓരോ തലത്തിലാണ് ഉപയോഗപെടുത്താറ്. ഏതൊരൂ സാധാരണക്കാരനും മറ്റൊരാളെ മനസ്സിലാക്കുന്ന പ്രധാന ഐഡൻ്റിറ്റി മനുഷ്യൻ്റെ മുഖമാണ്, മുഖം വഴി കുടുംബവും വംശവും രാജ്യവുമൊക്കെ തിരിച്ചറിയാനാകുന്നു. എന്നാൽ ശാരീരികമായല്ലാത്ത ഒരു പ്രധാന ഐഡൻ്റിറ്റി മനസ്സാണ്. മനുഷ്യ മനസ്സിനെ അടിസ്ഥാനമാക്കിയാണ് ഏതൊരാളെയും മറ്റുള്ളവർ മനസ്സിലാക്കുക. ഒരു മനുഷ്യൻ അദ്ദേഹത്തെ സ്വയം മറ്റുള്ളവർക്ക് പരിചയപെടുത്തുന്നതിന് അനുസരിച്ചല്ല, അദ്ദേഹത്തിൻ്റെ ഇടപെടലുകളിലൂടെയും പ്രവർത്തനങ്ങളിലൂടെയുമാണ് ആ വ്യക്തിത്വത്തെ മറ്റുള്ളവർ മനസ്സിലാക്കുക. അധർമ്മങ്ങൾക്കെതിരെ വലിയ രീതിയിൽ സംസാരിക്കുകയും പ്രവർത്തിയിൽ അധർമ്മം ഉണ്ടാവുകയും ചെയ്താൽ അയാളെ ആരും ധർമ്മിഷ്ടനായി പറയുകയില്ല. ഒരാളെ ഇന്ന രാഷ്ട്രീയക്കാരനാണ് അതല്ലെങ്കിൽ ഇന്ന സംഘടനക്കാരനാണ് എന്നൊ ആശയക്കാരനാണ് എന്നൊ മനസ്സിലാക്കുക അദ്ദേഹമത് വെളിപെടുത്തുന്നതിനേക്കാളുപരി അദ്ദേഹത്തിൻ്റെ വ്യക്തികളോടും പൊതുസമൂഹത്തോടുമുള്ള ഇടപെടലുകളിലൂടെയാണ്. അതാകട്ടെ, ആ മനുഷ്യൻ്റെ മനസ്സുമായ് ബന്ധപെട്ടതാണ് താനും. ഒരാളെ ശരിയാംവിധം മനസ്സിലാക്കാൻ യാത്രയൊ, സാമ്പത്തിക ഇടപാടോ തുടങ്ങിയവയിലൂടെ അറിയാനാകുമല്ലൊ, അതുവഴി അയാളുടെ ശരിയായ സ്വഭാവം അടുത്തറിയാനാകും. അത്തരം സന്ദർഭങ്ങളിൽ അയാളുടെ മനസ്സ് ശരിയായി പ്രതിഫലിക്കപ്പെടും.

എന്താണ് മനസ്സ്? ചില സംജ്ഞകളിൽ നമ്മൾ മനസ്സിലാക്കിയ പദങ്ങളുണ്ട്, ചിന്ത, ബുദ്ധി, മനസ്സ്, ആത്മാവ്, ജീവൻ തുടങ്ങിയവ. മനസ്സിനെ ആത്മാവ് എന്ന് സൂചിപ്പിക്കാറുണ്ട്. യഥാർത്ഥത്തിൽ അവ രണ്ടും രണ്ടാണ്, എന്നാൽ പരസ്പര പൂരകങ്ങളാണ്.

ഏതൊരൂ ജീവിയിലും ജീവൻ നില നിർത്തുന്നത് ആ ജീവിയിൽ കുടികൊള്ളുന്ന ജീവാത്മാവാണ്. എന്നാല്‍, ഇതര ജീവികളില്‍ നിന്ന് വിഭിന്നമായി മനുഷ്യനു മാത്രമുള്ളതാണ് മനുഷ്യാത്മാവ്. (ആത്മാവിനെ കുറിച്ച് മുമ്പ് എഴുതിയത് ഇവിടെ വായിക്കാം).

മനുഷ്യന് പല ഇന്ദ്രിയങ്ങളിൽ മനുഷ്യൻ്റെ വിശേഷ ബുദ്ധിയുമായ് ഏറെ ബന്ധപെട്ടുകിടക്കുന്നവയാണ് കേൾവിയും കാഴ്ച്ചയും, അതുവഴി നിക്ഷേപിക്കപ്പെടുന്ന വിവരങ്ങളെ മനുഷ്യൻ്റെ ബുദ്ധികൊണ്ട് കൈകാര്യം ചെയ്തു ലഭിക്കുന്ന ഉല്പന്നമാണ് അറിവ്, ആ അറിവിനെ ഓർമ്മയിൽ സൂക്ഷിക്കുന്നതിനെ മനസ്സെന്ന് പറയാം. അറിവിനെ പ്രാതിഭാസികം, ആധ്യാത്മികം എന്നിങ്ങനെ തിരിക്കാം. ഭൗതികമായവയാണ് പ്രാതിഭാസികമായ അറിവ്. ആധ്യാത്മിക യാഥാര്‍ഥ്യങ്ങളെ സംബന്ധിക്കുന്ന അറിവ് ആധ്യാത്മികമായ അറിവും.

മനുഷ്യൻ്റെ തലച്ചോറുമായ് ബന്ധപെട്ടതാണ് ബുദ്ധിയും ഓർമ്മയുമെല്ലാം. ചിലർക്ക് ചില കാര്യങ്ങൾ പെട്ടെന്ന് ഗ്രഹിക്കാൻ കഴിയുന്നത് തലച്ചോറുമായ് ബന്ധപെട്ടാണ്. ഒരേ പോലെ കാണുകയും കേൾക്കുകയും ചെയ്യുന്ന വ്യക്തികൾക്ക് വ്യത്യസത ഉത്തരങ്ങൾ ലഭിക്കുന്നതും ഉത്തരം ലഭിക്കുന്നതിലെ കാലതാമസവുമെല്ലാം തലച്ചോറിൻ്റെ പ്രൊസസിങ്ങിനനുസരിച്ചും മെമ്മറിക്കനുസരിച്ചുമാണ്, പ്രൊസസിങ്ങിനെ ചിന്ത എന്നും ചിന്തിക്കാനുള്ള കഴിവിനെ ബുദ്ധി എന്നും പറയാം. അങ്ങനെ ബുദ്ധികൊണ്ട് ചിന്തിച്ചു ലഭിക്കുന്ന ഉല്പന്നം (ഔട്ട്പുട്ട്) ആണ് അറിവ്, ആ അറിവിനെ ഓർമ്മയിൽ സൂക്ഷിക്കുന്നതിനെ മനസ്സ് എന്നുപറയാം. മനസ്സിലായി എന്നുപറയുന്നത് ശരിയാം വിധം അറിവ് ലഭിച്ചെന്ന് ഉറപ്പ് വരുത്തലാണല്ലൊ. അങ്ങനെ ജീവിത ചുറ്റുപാടുകളിൽ നിന്നും മനുഷ്യ മനസ്സിൽ ശേഖരിക്കപ്പെട്ട അനേകം വിവരങ്ങൾക്കനുസരിച്ച് മനുഷ്യൻ്റെ എല്ലാ ക്രയവിക്രയങ്ങളും നടക്കുന്നത്.

മനുഷ്യൻ ആർജ്ജിച്ചെടുത്ത അറിവുകൾക്കനുസരിച്ച് ചുറ്റുപാടുകളെ വീക്ഷിക്കുകയും പുതിയ അനേകം അറിവുകൾ നേടുകയും ചെയ്യുന്നു. ചിന്തയിലൂടെ രൂപം കൊള്ളുന്ന ആശയങ്ങളെ സീമാതീതമായി വികസിപ്പിക്കാന്‍ മനുഷ്യനു സാധിക്കുന്നു.

അനേകം മനുഷ്യൻ വ്യവഹരിക്കുന്ന ഒരു പട്ടണത്തിൽ എല്ലാ വ്യക്തികളും തങ്ങളുടെ ചുറ്റുപാടുകളിൽ കാണുന്നതും കേൾക്കുന്നതും ഒരുപോലെയുള്ളവയാണ് എങ്കിലും ഓരോ വ്യക്തികളിലും കുടികൊള്ളുന്ന അറിവുകൾക്കനുസരിച്ച് രൂപപ്പെടുന്ന ചിന്തകൾ വ്യത്യാസപെട്ടിരിക്കുന്നു, അതുവഴി രൂപപ്പെടുത്തുന്ന മനസ്സും. അതുകൊണ്ടാണ് തെറ്റുകാരനായ ഒരാൾക്ക് വീണ്ടും തെറ്റിലേക്ക് വഴിമാറാൻ അവൻ്റെ മനസ്സ് പ്രേരിപ്പിക്കുന്നത്. അങ്ങനെ തെറ്റ് ചെയ്യുന്നതിൽ മനസ്സ് അവനെ പിന്തിരിപ്പിക്കുകയോ ഭയപെടുത്തുകയോ ചെയില്ല. 

ഭയം താൽക്കാലികമാണ്, യുക്തി ഉപയോഗിച്ച് ഭയത്തെ നിയന്ത്രിക്കാനാകും. ഭയം മനുഷ്യന് ആവശ്യമായ ഘടകമാണ്. ആവശ്യകരവുമായ ഭാഗമാണ്. അത് നമ്മെ അപായപ്പെടുത്തുന്ന സാഹചര്യങ്ങളിൽ പ്രവേശിക്കുന്നതിൽ നിന്ന് നമ്മെ തടയുന്നു, അനിവാര്യമല്ലാത്ത സാഹചര്യങ്ങളിൽ നിന്ന് എപ്പോൾ എങ്ങനെ രക്ഷപ്പെടാമെന്ന് തീരുമാനിക്കുന്നതിലും ഭയം ഒരു വ്യക്തിയെ സഹായിക്കുന്നു. ഭയം ഒരാളുടെ ജീവിതത്തെ യുക്തിഹീനരാക്കുകയില്ല. എന്നാൽ ഫോബിയ ഒരു തരം ഉത്കണ്ഠാ രോഗമാണ്, ഫോബിയ എന്നാൽ ഭയമല്ല, പലതരം ഫോബിയകളുണ്ട്. എന്നാൽ ചില രാഷ്ട്രീയ സാമുദായിക നേട്ടങ്ങൾ ലക്ഷ്യം വെച്ച് ഒരു കൂട്ടം ആളുകൾ പുറത്ത് വിടുന്ന വികല വിവരങ്ങളുടെ അടിസ്ഥാനത്തിൽ രൂപപ്പെടുത്തുന്ന ഫോബിയകളുണ്ട്, അത് ഏതാനും വ്യക്തികൾക്കപ്പുറം വലിയൊരൂ സമൂഹത്തെ തന്നെ ഫോബിക് ആക്കി മാറ്റുന്നു. അതിൻ്റെ ഒരു ഉദാഹരണമാണ് ഇസ്ലാമോഫോബിയ.

ഇസ്ലാമൊഫോബിയയിൽ ജീവിക്കുന്ന ഒരാൾ ഒരു മുസ്ലിം വ്യക്തിയെ കാണുന്നത് പോലെയല്ല മറ്റു ഇതര മതവിഭാഗങ്ങളിലുള്ളവരെ കാണുന്നത്. പ്രതേകിച്ച് ശിരോവസ്ത്രം ധരിച്ചവരും താടിവളർത്തിയവരുമായ ഒരു മുസ്ലിമിനെ കാണുമ്പോൾ അക്രമണത്തിന് തുനിയാൻ ഫോബിക് മനസ്സ് പ്രേരിപ്പിക്കുന്നു. ഇനി താടിയും തലപ്പാവും ഒന്നുമില്ലെങ്കിലും മുഖഭാവത്തിൽ മുസ്ലിമെന്ന് തോന്നിയാൽ അതിക്രമണങ്ങൾക്ക് തുനിയുന്നു, പ്രായവെത്യാസമില്ലാതെ, ചെറിയ കുട്ടികളെന്നൊ സ്ത്രീകളെന്നൊ വ്യത്യാസമില്ലാതെ അതിക്രൂരമായ അക്രമണങ്ങൾക്ക് വിധേയരാകുന്നു. ചെറിയ കുട്ടികളെയടക്കം കഴുത്ത് ഞെരിച്ച് കൊന്നതും വെട്ടികൊന്നതും തീയിട്ട് കൊന്നതടക്കം നാട്ടിൽ നമ്മൾ കണ്ടതാണ്. 

ഇസ്ലാമോഫോക് ആയ ഒരാളുടെ മനസ്സിലേക്ക് എത്തിച്ചേരുന്ന അറിവുകളെ അയാളുടെ ഫോബിക് മനസ്സിൽ കുടികൊള്ളുന്ന അറിവുകളുമായ് ചേർത്താണ് ചിന്ത പ്രവർത്തിക്കുക, ലഭിക്കുന്ന അറിവ് ഫോബിയ വർദ്ധിപ്പിക്കുന്നതാണെങ്കിൽ അതിനനുസരിച്ച് അയാളുടെ ഫോബിക് അവസ്ഥ കൂടികൊണ്ടിരിക്കുകയും അതിനനുസരിച്ച് പ്രതികരണങ്ങൾ ആ വ്യക്തിയിൽ സൃഷ്ടിക്കുകയും ചെയ്യുന്നു. എല്ലാ ഫോബിയകളെ പോലെ തന്നെ തെറ്റായ അനേകം അറിവുകളിലാണല്ലൊ ഇസ്ലാമോഫോബിയ രൂപപ്പെടുത്തുന്നത്, അങ്ങനെയുള്ള ഒരാളിൽ രൂപം കൊള്ളുന്ന ഫോബിയ വളരെ ഭീകരമായി വ്യക്തിയെ സ്വാധീനിക്കുന്നു, ഫോബിക് ആയ വിഷയത്തെ ഇല്ലായ്മ ചെയ്യാൻ വേണ്ടി വലിയ രീതിയിലുള്ള അക്രമണങ്ങൾക്ക് ഇറങ്ങാൻ മനസ്സ് ആ വ്യക്തിയെ പ്രേരിപ്പിച്ചുകൊണ്ടിരിക്കുകയും ചെയ്യുന്നു. അത്തരം അവസ്ഥകളിൽ ജീവിക്കുന്ന അനേകം ആളുകളിലൂടെയാണ് വലിയ കലാപങ്ങൾ നടക്കുന്നത്. അതിക്രൂരമായ പ്രവർത്തനങ്ങളിൽ ഏർപ്പെടാനുമുള്ള മാനസ്സികാവസ്ഥയിലായിരിക്കും അത്തരം ആളുകൾ. 

ആയതിനാൽ തെറ്റായ വിവരങ്ങളിൽ ജീവിക്കുന്നവരെ അവഗണിക്കാതെ ശരിയായ അറിവ് എത്തിച്ചുകൊടുക്കുക എന്നത് സാമൂഹികമായ സുരക്ഷക്ക് അതിപ്രധാനമാണ്. സമൂഹ നന്മയെ ലക്ഷ്യമാക്കിയ സാമുദായിക സാമൂഹിക രാഷ്ട്രീയ സംഘടനകളും വ്യക്തികളും അത്തരം കള്ളവാദങ്ങളെയും കൊള്ളരുതായ്മകളേയും ഉയർത്തികകാണിക്കുന്നതും പൊളിച്ചടക്കുന്നതും. അങ്ങനെ സത്യസന്ധമായ അറിവുകൾ കൈമാറ്റം ചെയ്യപെടുന്നതിനാലാണല്ലൊ ഫാസിസ്റ്റുകൾക്ക് മലയാള മനസ്സിൽ ഇടമില്ലാതായത്. എന്നാൽ പോലും മലയാള മണ്ണിൽ സ്വകാര്യ വാട്സാപ് ഗ്രൂപ്പുകൾ പോലെയുള്ള ചില നിയന്ത്രിത വഴികളിലൂടെ നിരന്തരം അസത്യങ്ങൾ പ്രചരിപ്പിക്കുക വഴി ചിലരെങ്കിലും തെറ്റായ കാര്യങ്ങൾ വിശ്വസിക്കുന്നുണ്ട്. അതിനെ തിരുത്താൻ മാർഗങ്ങളൊന്നുമില്ല, എന്നാൽ എല്ലാവരെയും ഉൾകൊള്ളുന്ന പൊതു ഇടങ്ങളിൽ സത്യസന്ധമായ വിവരകൈമാറ്റം നടക്കേണ്ടതുണ്ട്, തെറ്റായ വിവരങ്ങളിൽ ജീവിക്കുന്നത് ചെറുകൂട്ടങ്ങളെന്ന നിലയിൽ അവരെ അവഗണിക്കാവതല്ല. കാരണം ഒരാളുടെ മാനസ്സികാവസ്ഥ അയാളെ എന്ത് പ്രവർത്തിക്കാനും പ്രേരിപ്പിക്കുന്നു. 

വിശുദ്ധ ഖുർആനിൽ പലതരം മനസ്സുകളെ കുറിച്ച് പ്രതിപാദിക്കുന്നുണ്ട്. അവയെല്ലാം പരിശോധിക്കുകയാണെങ്കിൽ മനുഷ്യൻ ചുറ്റുപാടുകളിൽ നിന്ന് ആർജ്ജിച്ചെടുത്ത അറിവുകളുമായ് ബന്ധപെട്ടാണവയുള്ളത്. ഒരു മനുഷ്യൻ മോശപെട്ട കൂട്ടുകെട്ടുകളിലൂടെ ജീവിക്കുമ്പോൾ അവനിൽ രൂപപെടുന്ന അറിവുകളിൽ അവൻ്റെ പ്രവർത്തനങ്ങൾ പ്രതിഫലിക്കുന്നു, അതിനനുസരിച്ചവൻ കുറ്റകൃത്യങ്ങളിൽ ജീവിക്കുന്നു. ഈ ഒരു അവസ്ഥയെ വിശുദ്ധ ഖുർആൻ പറയുന്നത് നഫ്സുൽ അമ്മാറ എന്നാണ്. കുറ്റകൃത്യങ്ങൾക്ക് പ്രേരണ നൽകുന്ന മനസ്സ്. നല്ലൊരൂ സാമൂഹികാന്തരീക്ഷത്തിലും അത്തരം മനസ്സുകൾ അന്വേഷിച്ചുകൊണ്ടിരിക്കുക തെറ്റുകൾ ചെയ്യാനായിരിക്കും.

എന്തുകൊണ്ടാവാം ഒരാളെ ഫാസിസം പിടികൂടുന്നത് എന്നും ഒരു സാഹചര്യം ലഭിച്ചാൽ അയാൾ എത്രത്തോളം ക്രൂരനാകുമെന്നും അയാളിൽ കുടിയേറിയ അറിവുകൾക്കനുസരിച്ച് രൂപപെട്ട മനസ്സുകൊണ്ടാണ്, അങ്ങനെയാണ് ഗർഭിണിയുടെ വയറ്റിൽ നിന്ന് ഗർഭസ്ഥ ശിശുവിനെ കുത്തിയെടുക്കാൻ പ്രേരിപ്പിക്കുന്ന മനസ്സ് രൂപപ്പെടുന്നത്. ഒരു സാധാരണക്കാരന് മനസ്സ് താളം തെറ്റാനും ഹൃദയംതകർന്ന് വീഴാനും അത്തരം അക്രമണ കാഴ്ച്ചകൾ മാത്രം മതിയാകും.

മറ്റു ചില മനുഷ്യരുണ്ട്, തെറ്റുകൾ ചെയ്യുകയും ചെയ്തുകഴിഞ്ഞാൽ ചെയ്ത തെറ്റിൽ പശ്ചാതപിക്കുകയും ചെയ്യുന്നവർ. അതായത് ചുറ്റുപാടുകൾക്കനുസരിച്ചും സാഹചര്യങ്ങൾക്കനുസരിച്ചും തെറ്റുകളിൽ വ്യാപൃതരാവുകയും എന്നാൽ അവ ചെയ്തുകഴിഞ്ഞാൽ തൻ്റെ ചെയ്തികളിൽ സ്വയം കുറ്റബോധം തോന്നുകയും ചെയ്യുന്ന മനസ്സ്. അത്തരം മനസ്സുള്ളവരിൽ പ്രവർത്തനങ്ങളിൽ ആത്മ സംതൃപ്തിയുണ്ടാകില്ല. പോരാ എന്നോ ചെയ്തത് ശരിയായില്ല എന്നൊ കുറ്റപെടുത്തികൊണ്ടിരിക്കുന്ന മനസ്സ്. അത്തരം മനസ്സുകളെ കുറിച്ചാണ് ഖുർആൻ നഫ്സുൽ ലവ്വാമ എന്ന് പറയുന്നത്.

എന്നാൽ സമാധാനം കൊണ്ട മനസ്സുണ്ട്. തൻ്റെ അറിവുകളിൽ സംതൃപ്തിയുള്ളവർ, അത്തരം അറിവുകൾക്കനുസരിച്ച് ചിന്തിച്ചുകൊണ്ട് മനസ്സിൽ എല്ലാ അവസ്ഥയിലും സാഹചര്യങ്ങളുലും സംതൃപ്തി നില നിർത്തുന്നവർ. മനസ്സമാധാനത്തോടെ ജീവിക്കുന്ന മനുഷ്യർ, എല്ലാം തൻ്റെ രക്ഷിതാവിങ്കൽ സമർപ്പിച്ചവർ, അവരെ കുറിച്ചാണ് തത്മയിന്നൽ ഖുലൂബ്, സംതൃപ്തിയടഞ്ഞ മനസ്സ് എന്നുപറഞ്ഞത്. അത്തരം മനസ്സിൽ ചാഞ്ചാട്ടമുണ്ടാവില്ല, കുറ്റപ്പെടുത്തലുകളുണ്ടാവില്ല, ആദർശാശയങ്ങളിൾ ലവലേശം സംശയം വകയില്ല. ആധുനിക മനഷ്യൻ്റെ പ്രകൃതി എന്താണോ, ആ പ്രകൃതിയോട് ഏറ്റവും അനുഗുണമായതാണ് മനുഷ്യന് നൽകിയിട്ടുള്ള സത്യജ്ഞാനം. (ഖുർആൻ 30:30) അതിലേക്ക് മുഖം തിരിക്കാനാണ് സൃഷ്ടാവ് മനുഷ്യരോട് കൽപ്പിക്കുന്നത്. അതല്ലാതെ മെറ്റെന്തുണ്ട് മനുഷ്യ മനസ്സിനെ സമാധാനപെടുത്തുന്നത്?

ഇസ്ലാമിനെ മതമായും വിശുദ്ധ ഖുർആനും പ്രവാചക മാതൃകയും പൂർണ്ണ മനസ്സോടെ അംഗീകരിച്ച ആദർശത്തിലുറച്ച മനസ്സാണത്. ഇഹലോകത്തും മരണ സമയത്തും പരലോകത്തും ആ മനസ്സിന് സമാധാനമായിരിക്കും. അവരോടാണ് പറഞ്ഞത്, “അല്ലയോ ശാന്തി നേടിയ ആത്മാവെ, നീ നിൻ്റെ നാഥങ്കലിലേക്ക് തൃപ്തിപെടവനായും തൃപ്തിനേടിയവനായും തിരിച്ചു ചെല്ലുക.“